വാടക കൊടുക്കാൻ കാശില്ലാതെ അടച്ച് പൂട്ടാൻ ഒരുങ്ങുകയാണ് അരൂരിലെ ഒരു അങ്കണവാടി

വാടക കൊടുക്കാൻ കാശില്ലാതെ അടച്ച് പൂട്ടാൻ ഒരുങ്ങുകയാണ് അരൂരിലെ ഒരു അങ്കണവാടി

സ്വന്തം ലേഖകൻ
അരൂർ: പ്രതിമാസ വാടകയായി 1,000 രൂപ മാസം തോറും ആരെങ്കിലും തരാമെന്ന് ഉറപ്പു ലഭിച്ചെങ്കിൽ മാത്രമേ കുത്തിയതോടിലെ അങ്കണവാടി തുടർന്നു പ്രവർത്തിക്കൂ. ഇല്ലെങ്കിൽ എന്നന്നേക്കുമായി അടച്ചുപൂട്ടും. കോടംതുരുത്ത് പഞ്ചായത്ത് 10-ാം വാർഡിലെ 82-ാം നമ്പർ അങ്കണവാടിയുടെ അവസ്ഥയാണിത്. ഒമ്പതാം വാർഡിൽ സ്ഥിതിചെയ്തിരുന്ന അങ്കണവാടി കുറേ വർഷമായി കുത്തിയതോട് പോലീസ് സ്റ്റേഷനു സമീപത്തെ വീടിന്റെ ഒറ്റമുറിയിലാണ് പ്രവർത്തിച്ചു പോരുന്നത്.

വർക്കറും സഹായിയും ആറു കുട്ടികളുമാണിവിടെയുള്ളത്. വാടക കരാർ കാലാവധി ഈ മാസം അവസാനിക്കും. ഇതുവരെ മാസവാടക കരാർ പുതുക്കണമെന്നുണ്ടെങ്കിൽ 3,000 രൂപയായി വാടക വർധിപ്പിച്ചു നൽകണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. 2,000 രൂപ നൽകാമെന് ഐ. സി. ഡി. എസ്. ഓഫീസിൽ നിന്നുറപ്പു കിട്ടിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്താൻ വാർഡംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ആശാ ഷാബുവിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളും ആശാ പ്രവർത്തകരും ശ്രമം തുടരുകയാണ്.

1,000 രൂപ മാസം തോറും നൽകാൻ കഴിയുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ സംഘടനകളോ രംഗത്തുവരുക മാത്രമാണ് ഏക പരിഹാരമാർഗം. ഈ മാസം അവസാനിക്കുന്നതിനു മുമ്പേ കരാർ ഒപ്പുവെച്ചില്ലെങ്കിൽ അങ്കണവാടി മുറിക്ക് പൂട്ടു വീഴും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group