
മണിപ്പാൽ:അമ്മയുടെ
കൈയിലിരുന്ന ഒന്നര വയസ്സുകാരന്റെ തലയില്‍ തേങ്ങ വീണു മരിച്ചു. കർണാടകയിലെ ഉഡുപ്പി ബ്രഹ്മാവറിനടുത്തുള്ള ഹെരഞ്ചെയിലാണ് സംഭവം.
പ്രശാന്ത്-സുചിത്ര ദമ്പതികളുടെ ഒന്നര വയസ്സുള്ള മകനാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ സുചിത്ര തന്റെ ആറ് വയസ്സുള്ള മൂത്ത കുട്ടിയെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാൻ പോയപ്പോഴായിരുന്നു സംഭവം. സാധാരണയായി മഴയുള്ള സമയങ്ങളില്‍ അമ്മ കുഞ്ഞിനെ വീട്ടില്‍ തന്നെ നിർത്തിയാണ് പോകാറുള്ളത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മഴ മാറിയതിനാലാണ് ഒന്നര വയസ്സുകാരനെയും കൈയിലെടുത്ത് സുചിത്ര പുറത്തേക്ക് ഇറങ്ങിയത്.
വീട്ടില്‍ നിന്ന് സ്കൂള്‍ ബസ് വരുന്ന പ്രധാന റോഡിലേക്കുള്ള വഴി മോശമായതിനാല്‍ സമീപത്തുള്ള കൃഷിത്തോട്ടത്തിലൂടെയും പാടവരമ്പിലൂടെയും ഏകദേശം 250-300 മീറ്ററോളം ഇവർക്ക് നടക്കേണ്ടതുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി അല്പം ദൂരം പിന്നിട്ടപ്പോഴേക്കും തോട്ടത്തിലെ 40 അടി ഉയരമുള്ള തെങ്ങില്‍ നിന്ന് തേങ്ങ കുഞ്ഞിന്റെ തലയിലേക്ക് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നയുടൻ അയല്‍വാസികളും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ മണിപ്പാലിലെ ആശുപത്രിയിലേക്ക് എത്തിച്ചു. കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുടനീളം ഒരു നാട്ടുകാരൻ കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയിരുന്നു. ആശുപത്രിയില്‍ എത്തുന്നതുവരെ കുഞ്ഞ് കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കുന്നുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചയുടൻ തന്നെ തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ തലയില്‍ ഒരിഞ്ചോളം ആഴത്തില്‍ മുറിവുണ്ടായതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രഹ്മാവറില്‍ ഫാസ്റ്റ് ഫുഡ് കട നടത്തുകയാണ് കുഞ്ഞിന്റെ പിതാവ് പ്രശാന്ത്.







