
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തര്‍ക്കം കടുത്തതോടെ നാല് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സംഘടനയുടെ നിര്‍ദേശം.
ടിനി ടോമിനെതിരെ ഉള്‍പ്പെടെ ഉയര്‍ന്ന പരാതികളില്‍ അൻസിബയെ കേള്‍ക്കാനും ‘അമ്മ’ നേതൃത്വം തീരുമാനിച്ചു. ജൂണ്‍ ആദ്യവാരം നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവിലെ നേതൃത്വത്തിന് മുന്നില്‍ ഹാജരാകില്ലെന്ന നിലപാടിലാണ് അൻസിബ. പരാതികള്‍ പരിശോധിക്കാന്‍ നിഷ്പക്ഷ സമിതി വേണമെന്നും, രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അൻസിബയുടെ ആവശ്യം. മൊഴി രേഖപ്പെടുത്തല്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 21നാണ് ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ചേരുന്നത്. അതിന് മുമ്പ് സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്വേത മേനോൻ പ്രസിഡൻ്റായ ഭരണസമിതിയുടെ നീക്കം. സംഘടനയില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ കാരണമായത് ടിനി ടോം ആണെന്നും, തന്നെക്കുറിച്ച് മോശം പ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







