
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട്ടിലെ ആയിരംകൊല്ലിയില്‍ മധ്യവയസ്കനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൊലപ്പെടുത്തിയത് കണ്മുന്നിലിട്ട് സ്വന്തം അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോൾ.
ആയിരംകൊല്ലി മണ്ണില്‍തൊടിക മുഹമ്മദാ (65)ണ് കൊല്ലപ്പെട്ടത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. മുഹമ്മദിനെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കിണറ്റില്‍ തള്ളുകയായിരുന്നു. മുഹമ്മദ് ഇടക്കിടെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. മുഹമ്മദിന് അമ്പലവയലിലും മലപ്പുറത്തും ഭാര്യമാര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
മുഹമ്മദിന്റെ ഒരു കാല് പെണ്‍കുട്ടികള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് അമ്പലവയല്‍ ടൗണിനടുത്തുള്ള മട്ടം എന്ന സ്ഥലത്ത് ഉപേഷിക്കുകയും ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. അമ്മയും മക്കളും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മാതാവ് പോലീസ് കസ്റ്റഡിയിലാണ്. കുട്ടികള്‍ നല്കിയ വിവരം പ്രകാരം പോലീസ് എത്തി കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികളുടെ അമ്മയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് മൊഴി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളും മുഹമ്മദും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെണ്‍കുട്ടികളും അമ്മയും നല്‍കിയിരിക്കുന്ന മൊഴി.
പെണ്‍കുട്ടികളും ഒരു സഹോദരനും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ആയിരംകൊല്ലിയില്‍ കുറച്ചുനാള്‍ മുമ്പാണ് താമസമാക്കിയത്. അതിനിടെ മകനും ഭര്‍ത്താവും നീലഗിരി ജില്ലയിലേക്ക് പോയി. പെണ്‍കുട്ടികളും മാതാവും ചെറിയ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്.
മുഹമ്മദ് ഇതിനു മുന്‍പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ബുധനാഴ്ച ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും.






