കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

Spread the love

സ്വന്തം ലേഖകന്‍

വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റയ്ക്ക് നെല്ല് കൊയ്തു തുടങ്ങിയിരിക്കുകയാണ് തലയാഴം തോട്ടകം മൂന്നാം നമ്പര്‍ ചെട്ടിക്കരി ബ്ലോക്കില്‍ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84).രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ചക്രപാണിയുടെ ഒറ്റയാള്‍ പോരാട്ടമെന്നതും ശ്രദ്ധേയം.

 

തരിശായി കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് ഒറ്റയ്ക്കാണ് ചക്രപാണി കൃഷി ഇറക്കിയത്. വിളവ് ആയപ്പോള്‍ തൊഴിലാളികളെ ഇറക്കി കൊയ്യിക്കാന്‍ പണമില്ലാത്തതിനാല്‍ തനിച്ചാണ് കൊയ്ത്തും തുടങ്ങിയിരിക്കുന്നത്. ഏഴു വര്‍ഷമായി തരിശായി കിടക്കുന്ന പാടം തലയാഴം കൃഷിഭവന്‍ അധികൃതരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് കൃഷിയോഗ്യമാക്കിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലം തെളിച്ചെടുക്കാന്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ 50000 രൂപ ചക്രപാണി കടം വാങ്ങിയിരുന്നു. കൂടുതല്‍ തൊഴിലാളികളെ നിര്‍ത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കാരണം വിത്ത് വിതച്ചതും പറിച്ചുനട്ടതും വളമിട്ടതുമൊക്കെ ചക്രപാണി തന്നെയായിരുന്നു.

നെല്ല് കൊയ്യാന്‍ പാകമായപ്പോള്‍ സാമ്പത്തികമായി തകര്‍ന്നത് കാരണം കൂലി നല്‍കി തൊഴിലാളികളെ കൊയ്ത്തിനിറക്കാന്‍ സാധിച്ചില്ല. കൊയ്ത്ത് യന്ത്രം വരെ താണുപോകുന്ന പാടത്ത് ചക്രപാണി തനിച്ചു കൊയ്യാനാരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം നെല്ല് പൂര്‍ണമായും കൊയ്‌തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് 84കാരനായ ഈ കര്‍ഷകന്‍.

1996 മുതല്‍ പാടത്ത് കൃഷി ചെയ്യുന്നുണ്ട് ചക്രപാണി. പല തവണ അപേക്ഷിച്ചിട്ടും ഇദ്ദേഹത്തിന് കര്‍ഷക പെന്‍ഷന്‍ ലഭിച്ചിട്ടില്ല.