വാജ്‌പേയിയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി

വാജ്‌പേയിയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അടൽജി എന്ന അതുല്യ പ്രതിഭയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി. ഭരണാധികാരി, രാഷ്ട്ര തന്ത്രജ്ഞൻ, പ്രഭാഷകൻ, കവി, പത്രപ്രവർത്തകൻ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു അടൽജി. ഭാരതത്തിന്റെ രണ്ടാം ലോക സഭയിൽ അംഗമായി തുടങ്ങി 2009 വരെയുള്ള പാർലമെന്ററി ജീവിതം മുഴുവൻ ആദർശം അചഞ്ചലമായി നിഴലിച്ചു.
അടൽജിയുടെ ഓർമ്മകളിൽ കോട്ടയത്തിന്റെ സ്ഥാനം പ്രഥമഗണനീയമാണ്. നമ്മുടെ കുമരകത്തെ ലോക ടൂറിസം മാപ്പിലേക്ക് കൈപിടിച്ചുയർത്തിയത് പ്രധാനമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ സന്ദർശനമായിരുന്നു. അന്നദ്ദേഹം കുമരകത്തു നടത്തിയ പ്രസംഗം കേരളത്തിന്റെ സമഗ്രവികസനത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളായിരുന്നു. ഇന്ന് രാവിലെ ചിതാഭസ്മം നാഗമ്പടം മഹാദേവക്ഷേത്രത്തിനു സമീപം മീനച്ചിലാറ്റിൽ നിമഞ്ജനം ചെയ്യുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, വി മുരളീധരൻ, പി.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് ഹരി, അഡ്വ. നാരായണൻ നമ്പൂതിരി, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ബിനു ആർ. വാര്യർ, ലാൽ കൃഷ്ണ, സി.എൻ സുഭാഷ് എന്നിവർ പങ്കെടുത്തു. ചിതാഭസ്മം കൂടുതൽ പുണ്യ നദികളിൽ ഒഴുക്കുന്നതിനായി സംഘം തിരുവനന്തപുരത്തേക്ക് പോയി.