
കോട്ടയം : മീഡിയ വണ്ണിന്റെ പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽ കുമാർ. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർ തസ്തികകള്‍ അനുവദിച്ച ഉത്തരവില്‍ മലപ്പുറം ജില്ലയെ കാര്യമായി പരിഗണിച്ചില്ലെന്ന തരത്തിൽ മീഡിയ വൺ നൽകുന്ന വാർത്തകൾക്കെതിരെയാണ് അനിൽകുമാറിന്റെ പ്രതികരണം.
മീഡിയവണ്ണിന് ആകെ അറിയാവുന്ന പണി കുത്തിത്തിരിപ്പാണെന്നും ഇത്തരം കാര്യങ്ങള്‍ നിക്ഷിപ്ത താല്പര്യങ്ങളൊടെയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇതിന്റെ സത്യാവസ്ഥ എന്താണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ അല്ല ഈ നിയമനങ്ങള്‍ നടത്തുന്നതെന്നും പാറശ്ശാല അടക്കം നിർമ്മാണം പൂർത്തിയാക്കി പുതുതായി ഉദ്ഘാടനം ചെയ്ത താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക് ആണ് ഈ തസ്തികള്‍ സ്യഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മീഡിയാ വണിൻ്റെ മലപ്പുറം നുണകള്‍:
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർ തസ്തികകള്‍ അനുവദിച്ച ഉത്തരവില്‍ മലപ്പുറം ജില്ലയെ കാര്യമായി പരിഗണിച്ചില്ല എന്നൊരു വിമർശനം ചില കേന്ദ്രങ്ങള്‍ നിക്ഷിപ്ത താല്പര്യങ്ങളൊടെ പ്രചരിപ്പിക്കുകയാണ്. പതിവ് പോലെ മീഡിയ വണ്‍ ആണ് ഇതിന്റേയും പിന്നില്‍. മനുഷ്യരില്‍ വിഷം നിറയ്ക്കുന്നതില്‍ അവരോളം പ്രാഗത്ഭ്യമുള്ളവർ സംഘപരിവാർ മാത്രമാണ്.
ഈ വിമർശ്ശനത്തിന്റെ യഥാർത്ഥ വസ്തുത എഎന്താണ്…?
ജില്ലാ അടിസ്ഥാനത്തില്‍ ആണോ ഈ നിയമനങ്ങള്‍ സർക്കാർ നടത്തിയത്..?
അല്ല എന്നതിന് ഈ ഉത്തരവ് തന്നെ ഉദാഹരണം..
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ , തിരുവനന്തപുരം. പാറശ്ശാല അടക്കം നിർമ്മാണം പൂർത്തിയാക്കി പുതുതായി ഉദ്ഘാടനം ചെയ്ത താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക് ആണ് ഈ തസ്തികള്‍ സ്യഷ്ടിച്ചിരിക്കുന്നത്. ജില്ല അല്ല മാനദണ്ഡം എന്നർത്ഥം.
അപ്പോള്‍ മലപ്പുറത്തിന് ഡോക്ടർമാരുടെ തസ്തിക ഇതിന് മുന്മ്ബ് നടത്തിയിരുന്നോ എന്നാണെങ്കില്‍ അതേ എന്നാണ് ഉത്തരം.
2023 ഡിസംബറില്‍ ഇതേ രീതിയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കാർഡിയോളജി പ്രൊഫസർ അടക്കം വിവിധ വിഭാഗങ്ങളിലായി 16 സൂപ്പര്‍ സ്പെഷ്യാലിറ്റി തസ്തികകള്‍ സ്യഷ്ടിച്ചിരുന്നു.അന്നൊക്കെ മീഡിയ വണ്ണിന്റെ കാർഡ് നിർമ്മിക്കുന്ന ലാപ്ടോപ്പ് കേടായത് കൊണ്ടാകും അത് ആരേയും അറിയിക്കാതിരിക്കാൻ അവർ കരുതല്‍ കാട്ടി.
കഴിഞ്ഞില്ല , ജില്ലാശുപത്രി യായ തിരൂര്‍, പെരിന്തല്‍മണ്ണ, താലൂക്കാസ്ഥാന ആശുപത്രികളായ മലപ്പുറം, പൊന്നാനി, തിരൂരങ്ങാടി താലൂക്കാശുപത്രിയായ കുറ്റിപ്പുറം എന്നിവിടങ്ങളിലേക്ക് 27 തസ്തികകളും സൃഷ്ടിച്ചു.
ഇനി മലപ്പുറം ജില്ലയില്‍ ആകെ നോക്കിയാലോ, കഴിഞ്ഞ 10 വര്‍ഷത്തില്‍ പല ഘട്ടങ്ങളിലായി 350ലധികം തസ്തികകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ മലപ്പുറത്തെ ആശുപത്രികളില്‍ മാത്രമായി സൃഷ്ടിച്ചത്.
പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. 85 തസ്തികകള്‍ അതിനായി അവിടെ അനുവദിച്ചത് അടുത്ത കാലത്താണ്.
കുടുംബാരോഗ്യ കേന്ദ്രങ്ങളായും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ആശുപത്രികളെ ഉയർത്തിയ ഘട്ടത്തില്‍ 216 തസ്തികളാണ് പുതുതായി ജില്ലയില്‍ സൃഷ്ടിച്ചത്.
ഈ രീതിയില്‍ തസ്തിക അനിവാര്യമാകുന്ന ഘട്ടങ്ങളിലാകെത്തന്നെ മലപ്പുറം ജില്ലയിലേക്ക് തസ്തികകള്‍ അനുവദിക്കുന്നതിനാണ് എല്‍ഡിഎഫ് ശ്രമിച്ചിട്ടുള്ളത്.
ഇപ്പോള്‍ പുറത്തിറങ്ങിയ ഉത്തരവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരില്ലാത്ത സ്ഥലങ്ങളിലാണ് ഡോക്ടര്‍മാരെ നിയമിച്ചത്. നിലവില്‍ മഞ്ചേരിയില്‍ 2 കാര്‍ഡിയോളജിസ്റ്റുകളും 1 കാര്‍ഡിയോ തൊറാസിക് സര്ജനുമുണ്ട്.
പശ്ചാത്തലസൗകര്യമേഖലയിലും വലിയ നിക്ഷേപം ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്. 80 കോടിയിലേറെ രൂപയുടെ കിഫ്ബി പദ്ധതികളാണ് ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പുരോഗമിക്കുന്നത്.
തിരൂർ ജില്ലാ ആശുപത്രിയില്‍ 33 കോടി രൂപയുടെ ഓങ്കോളജി ബ്ലോക്ക് തുറന്നു കൊടുത്തു.
താനൂർ സിഎച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി 12.5 കോടി രൂപയുടെ നിർമാണപ്രവൃത്തി പൂർത്തിയായി. 20 കോടി രൂപയുടെ പ്രവൃത്തി നടന്നുവരുന്നു.
യുഡിഎഫ് സർക്കാർ ബോർഡ് മാറ്റി വെച്ച് മെഡിക്കല്‍ കോളേജാക്കിയ മഞ്ചേരി മെഡിക്കല്‍ കോളേജിനെ ഇന്ന് കാണുന്ന നിലയില്‍ കാത് ലാബ് സൗകര്യം ഉള്‍പ്പെടെ ഏർപ്പെടുത്തി ആധുനികമാക്കി.
21 കോടി രൂപാ ചെലവില്‍ ക്രിട്ടിക്കല്‍ കെയർ ബ്ലോക്കിന്റെയും 1.86 കോടി രൂപ ചെലവഴിച്ച് ആർട്ടിഫിഷ്യല്‍ ലിംഫ് സെൻ്ററിൻ്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. ഇപ്പോള്‍ അവിടെ നഴ്സിംഗ് കോളേജും തുടങ്ങി.
ഇങ്ങനെ പുതിയ തസ്തികകള്‍ ആരംഭിച്ചും ആരോഗ്യസ്ഥാപനങ്ങളെ ആധുനീകരിച്ചും ആരോഗ്യ മേഖലയുടെ വൻ മുന്നേറ്റമാണ് കഴിഞ്ഞ പത്ത് വർഷം മലപ്പുറത്ത് രണ്ട് പിണറായ് സർക്കാരുകളും നടത്തിയത്.
കിട്ടിയ വോട്ടിന്റെ എണ്ണമോ, സീറ്റിന്റെ എണ്ണമോ അല്ല ഈ സർക്കാരിൻ്റെ മാനദണ്ഡം.







