മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നു; അമ്മയുടെ കണ്‍മുന്നില്‍ സംസാര ശേഷി ഇല്ലാത്ത കിടപ്പ് രോഗിയായ മകള്‍ വെന്ത് മരിച്ചു

മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നു; അമ്മയുടെ കണ്‍മുന്നില്‍ സംസാര ശേഷി ഇല്ലാത്ത കിടപ്പ് രോഗിയായ മകള്‍ വെന്ത് മരിച്ചു

സ്വന്തം ലേഖകന്‍

കോതമംഗലം : മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കിടപ്പ് രോഗിയായ മകള്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ കളരിക്കൂടി പരേതനായ കാവലന്റെ മകള്‍ ഉഷ(52) ആണ് മരിച്ചത്. കോളനിയില്‍ രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. വെളിച്ചത്തിനായി രാത്രി ഉഷയുടെ കട്ടിലിനോട് ചേര്‍ന്ന് കസേരയില്‍ കത്തിച്ചു വെച്ച മെഴുകു തിരിയില്‍ നിന്ന് കിടക്കയിലേക്കും വസ്ത്രങ്ങളിലേക്കും തീ പടര്‍ന്ന് പിടിച്ചതാവാം എന്നാണ് പൊലീസ് നിഗമനം.

ഉഷയും പ്രായമുള്ള അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉഷ കിടക്കുന്ന മുറിയുടെ അടുത്ത മുറിയിലാണ് അമ്മ കിടന്നിരുന്നത്. മുറിയില്‍ പുകയും ചൂടും നിറഞ്ഞതോടെയാണ് അപകടം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ജനലിന് വെളിയിലൂടെ വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. ഇതിനോടകം മരണം സംഭവിച്ചിരുന്നു. ജന്മനാ ശരീരം തളര്‍ന്ന് കിടപ്പിലായ ഉഷയ്ക്ക് സംസാര ശേഷിയും ഇല്ലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group