മാധ്യമപ്രവർത്തകന്റെ മരണം ; ശ്രീറാമിന്റെ കൈയിലെ പൊള്ളൽ തെളിവാകുമെന്ന് അന്വേഷണ സംഘം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടമുണ്ടായപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ ചെറിയ പൊള്ളൽ കേസിൽ നിർണായകമാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കവേ കാറിലെ എയർബാഗ് വേഗത്തിൽ തുറന്നാൽ കൈയിൽ പൊള്ളലേൽക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അപകടത്തിൽ ശ്രീറാമിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

എയർബാഗ് തുറന്ന് അതിനുള്ളിലെ പൊടി ശരീരത്തിൽ പതിക്കുമ്പോൾ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാർനിർമാണ കമ്പനികളിലെ സാങ്കേതികവിദഗ്ധരും പറയുന്നത്. എയർബാഗ് തുറന്നപ്പോഴാണ് ശ്രീറാമിന്റെ കൈയിൽ പൊള്ളലുണ്ടായതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ കേസിൽ നിർണായകമാകും. അപകടസമയത്ത് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ഇതിലൂടെ തെളിയിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സമയത്ത് ശ്രീറാം സഞ്ചരിച്ച കാറിന്റെ വേഗം കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് നീക്കം വിജയിച്ചിട്ടില്ല. കാറിൽ ഇവൻറ് ഡേറ്റ റെക്കോഡർ ഇല്ലാത്തതിനാൽ വേഗം മനസ്സിലാക്കാനുള്ള സാധ്യത കുറവാണെന്ന് കാർകമ്പനി അധികൃതർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടപടികൾ തുടരുന്നതിനാൽ ശ്രീറാം ഇപ്പോഴും സസ്‌പെൻഷനിലാണ്. കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നെന്നും ശ്രീറാം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് സഹയാത്രിക വഫയും രംഗത്തെത്തി.