
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് കോടതി നോട്ടീസ് അയച്ചതോടൊപ്പം, ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെയും സംസ്ഥാന സർക്കാരിന്റെയും ഹർജി ജൂലൈ 13-ന് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.
27 ദിവസം പ്രതി കസ്റ്റഡിയിൽ ഉണ്ടായിട്ടും എന്തുകൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്തില്ലെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ഗീനകുമാരി ഒത്തുകളിച്ചെന്ന ആരോപണമുണ്ടെങ്കിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാമെന്നും, എന്നാൽ നിലവിൽ ഗീനകുമാരിക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കെല്ലാം പരിക്കേറ്റുവെന്നും പരിക്കേറ്റവരുടെ മെഡിക്കൽ രേഖകൾ ഹാജരാക്കിയിട്ടുണ്ടോയെന്നും സർക്കാരിനോട് കോടതി ആരാഞ്ഞു.
ഒന്നര മണിക്കൂറിനുള്ളിൽ മുന്നൂറോളം പേർ സ്ഥലത്ത് ഒത്തുകൂടിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്രമണം സംഘടിതമായിരുന്നുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ നിലവിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഇതിനെ സംഘടിതമായ ആക്രമണമെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ അപൂർവമായ ആക്രമണമാണ് നടന്നതെന്നും, സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവമുണ്ടായതെന്നും ഇഡി വാദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






