
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി ആരോപണം ഉയർന്ന സർക്കാർ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ. കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് കസ്റ്റഡി ആവശ്യമില്ലെന്ന നിലപാട് കോടതിയിൽ സ്വീകരിച്ചതിനെ തുടർന്നാണ് നടപടി. ജാമ്യത്തിനെതിരെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായാണ് പ്രോസിക്യൂട്ടർ വാദിച്ചതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ജാമ്യ ഉത്തരവിനെതിരെ സർക്കാർ നാളെ ഹൈക്കോടതിയെ സമീപിക്കും. ഈ അപ്പീലിൽ സർക്കാർ പ്രോസിക്യൂട്ടർ ഗീനാകുമാരിയെ എതിർകക്ഷിയാക്കാനാണ് തീരുമാനം. ഒരു സർക്കാർ പ്രോസിക്യൂട്ടറെ തന്നെ കോടതിയിൽ എതിർകക്ഷിയാക്കി സർക്കാർ അപ്പീൽ നൽകുന്നത് അപൂർവ നടപടിയായാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.
അതേസമയം, ഇഡി ആക്രമണക്കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. ഗീനാകുമാരിയെ ചുമതലയിൽ നിന്ന് മാറ്റുന്ന ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും. നാളെ സെഷൻസ് കോടതിയിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാകും സർക്കാരിനുവേണ്ടി ഹാജരാകുക. കൊച്ചിയിൽ ഡിജിപി ആസഫലി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പ്രതികരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ഗൗരവമുള്ളതാണെന്നും പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നതായി കണ്ടെത്തിയ പ്രോസിക്യൂട്ടറെ ഉടൻ മാറ്റുമെന്നും അറിയിച്ചു. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ മുതൽ കേസിന്റെ നടപടികൾ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.







