
കോട്ടയം: കള്ളുഷാപ്പിലെ തലക്കറി കഴിച്ചു യുവാവ് മരിച്ചതിനു പിന്നാലെ വിനോദ സഞ്ചാരികള്‍ ഷാപ്പിലേക്ക് എത്തുന്നത് കുറഞ്ഞു.
ഉണ്ടാവുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നും ഉടമകള്‍. കള്ളു കുടിക്കാൻ എത്തുന്നതിലുപരി ഷാപ്പിലെ ഭക്ഷണം കഴിക്കാനാണ് പലർക്കും താല്‍പര്യം.
തലക്കറിയും മീൻ മുളകിട്ടതും ഫ്രൈയും ബീഫും പോർക്കുമെല്ലാം ജനപ്രിയ വിഭവങ്ങളാണ്.
കായല്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണീയതകളൊന്നാണു കള്ളും ഷാപ്പും ഷാപ്പിലെ കറിയും. കള്ളിന്റെയും ഭക്ഷണത്തിന്റെയും രുചി നുകരാന്‍ നൂറുകണക്കിനാളുകളാണ് ഇവിടങ്ങളിലേക്ക് എത്താറുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ വിദേശികളും ഷാപ്പുകളില്‍ എത്തിയിരുന്നു.
നാടന്‍ കള്ളിന്റെയും ഭക്ഷണത്തിന്റെയും രുചി നുകരുകയെന്ന ലക്ഷ്യത്തോടെയാണു വിദേശ സഞ്ചാരികള്‍ എത്തുക.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികളെ ഷാപ്പുകളിലേക്ക് എത്തിക്കാറുമുണ്ട്. കള്ളിനേക്കാള്‍ വരുമാനം ഭക്ഷണം വില്‍ക്കുന്നതിലൂടെ സമ്പാദിക്കുന്ന നിരവധി ഷാപ്പുകള്‍ മേഖലയിലുണ്ട്.
രുചിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷാപ്പുകളും ഗുണമേന്മയയിലും ശുചിത്വ കാര്യങ്ങളിലും ശ്രദ്ധിക്കാറില്ലെന്നും പരാതിയുയര്‍ന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണ സാധനങ്ങള്‍ക്കു മിക്ക ഷാപ്പുകളും കൊള്ള നിരക്കാണ് ഈടാക്കിയിരുന്നത്. ഇതിനൊപ്പം വ്യാജ ഭക്ഷണ സാധനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബളിപ്പിക്കുകയും ചെയ്യാറുണ്ട്.
കുമരകം കരിമീനെന്ന പേരില്‍ സിലോപ്പിയ പൊള്ളിച്ചു നല്‍കുന്നതുള്‍പ്പെടെ പതിവാണ്.ഭക്ഷ്യ വിഷബാധയുണ്ടായതോടെ, ഷാപ്പുകളിലേക്കു കഴിക്കാന്‍ വരുന്നവര്‍ എത്തില്ലെന്നാണ് ആശങ്ക.
കായല്‍ ടുറിസം ആസ്വദിക്കുന്നതിനൊപ്പമാണു പലരും ഷാപ്പുകളിലേക്കും വന്നിരുന്നത്. എന്നാല്‍ പരിപ്പ് തൊള്ളായിരം ഷാപ്പില്‍ നിന്നു ഭക്ഷണം വാങ്ങി കഴച്ച യുവാവ് മരിച്ചതോടെ വിനോദ സഞ്ചാരികള്‍ ഷാപ്പിലേക്ക് വരാൻ മടിച്ചു തുടങ്ങി.
ചുരുങ്ങിയ ദിവസം കൊണ്ട് ഷാപ്പുകളുടെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഇതോടൊപ്പം കള്ളിൻ്റെ വീര്യം കൂട്ടാൻ രാസ വസ്തുക്കള്‍ കലർത്തുന്നു എന്ന ആരോപണവും തിരിച്ചടിയായി.
സംഭവത്തില്‍ കർശന നടപടിയുമായി എക്‌സൈസ് മുന്നോട്ട് പോകുന്നത്. ഇതിനോടകം ഏഴ് ഷാപ്പുകള്‍ പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.







