
പൂനെ : മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുന്‍പും പ്രതികള്‍ കേതനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജൂണ്‍ പതിനാലിന് ഇവര്‍ ലോഹഗഡ് ഫോര്‍ട്ടിലെത്തിയിരുന്നു. അന്ന് സിയ സംസാരത്തിനിടെ കേതനെ താഴേക്ക് തള്ളി. എന്നാല്‍ കുറ്റിച്ചെടിയില്‍ പിടുത്തം കിട്ടിയതിനാല്‍ കേതന് അപകടമുണ്ടായില്ല. സംശയം തോന്നാതിരിക്കാന്‍ പാമ്പ് എന്ന് വിളിച്ചലറുകയും ചെയ്തു. ആദ്യ ശ്രമം പാളിയതിനെത്തുടര്‍ന്നാണ് വീണ്ടും ലോഹഗഡ് ഫോര്‍ട്ടിലെത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേതന്‍ അഗര്‍വാളിന്റെ പിതാവ് വിശാല്‍ അഗര്‍വാളാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.
പ്രീവെഡ്ഡിങ് പാര്‍ട്ടിക്കായി ബാലിയിലേക്ക് പോയ യാത്ര മുടങ്ങിയതിനെ കുറിച്ചും വിശാല്‍ പ്രതികരിച്ചു. നാല് പേരാണ് യാത്രയ്ക്ക് തയ്യാറെടുത്തത്. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കേതന്റെ പാസ്പോര്‍ട്ട് മാത്രം കാണാതായി. കുറേ തിരഞ്ഞിട്ടും കാണാതായതോടെ അവര്‍ തിരിച്ചുവന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ലോഹഗഡ് ഫോര്‍ട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്നും വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. ജൂണ്‍ പതിനെട്ടിനാണ് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ ലോഹഗഡ് ഫോര്‍ട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കേതന്റെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയതാകട്ടെ പ്രതിശ്രുത വധുവും. പ്രതിശ്രുത വധു സിയ ഗോയല്‍ തന്നെയായിരുന്നു കേതന്‍ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്. പ്രമുഖ ബില്‍ഡര്‍ വിശാല്‍ അഗര്‍വാളിന്റെ മകനാണ് കേതന്‍. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബര്‍ 25ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികള്‍ക്കായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് അരുംകൊല നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






