
കൊച്ചി: സിനിമാ മേഖലയില്‍ കഴിഞ്ഞ നാല് വർഷമായി നടന്നുവരുന്നൊരു ട്രെന്റുണ്ട്. റീ റിലീസുകള്‍. മുൻകാലങ്ങളില്‍ റിലീസ് ചെയ്ത് ശ്രദ്ധനേടിയതും എന്നാല്‍ വേണ്ടത്ര പ്രധാന്യം ലഭിക്കാതെ പോയതുമായ സിനിമകള്‍ വിവിധ ഭാഷകളില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.
റിലീസ് വേളയില്‍ പരാജയപ്പെട്ട സിനിമകള്‍ വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ മികച്ച കളക്ഷൻ നേടിയ ചരിത്രവുമുണ്ട്. മമ്മൂട്ടി, മോഹൻലാല്‍ സിനിമകളെല്ലാം മലയാളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടുവെങ്കിലും മലയാളികള്‍ ഒന്നടങ്കം ഒരു സിനിമ വീണ്ടും തിയറ്ററില്‍ കാണാൻ ആഗ്രഹിച്ചിരുന്നു. ആ സിനിമ ഇപ്പോള്‍ റീ റിലീസ് ചെയ്യാൻ പോകുന്നുവെന്ന് സംവിധായകൻ തന്നെ അറിയിച്ചിരിക്കുകയാണ്.
റിലീസ് വേളയില്‍ മലയാള സിനിമയില്‍ വലിയ തരംഗമായി മാറിയ 4 ദ പീപ്പിള്‍ ആണ് റീ റിലീസിനായി ഒരുങ്ങുന്നത്. അടുത്ത മാസങ്ങളില്‍ തന്നെ സിനിമ പുത്തൻ സാങ്കേതിക മികവില്‍ തിയറ്ററിലേക്ക് എത്തിക്കുമെന്ന് സംവിധായകൻ ജയരാജ് അറിയിച്ചു. ‘ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു സിനിമയെ കുറിച്ച് പറയുകയാണ്. 4 ദ പീപ്പിള്‍. കേരളക്കരയാകെ നൃത്തം ചെയ്തൊരു സിനിമ. ഇന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഒന്നുകൂടി കാണാന്‍. ആ സിനിമയുമായി ഞങ്ങള്‍ വീണ്ടും വരുന്നു. മിക്കവാറും ഈ അടുത്ത മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യും. പുതിയ ഭാവത്തോട് കൂടി’, എന്നായിരുന്നു ജയരാജിന്റെ വാക്കുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയരാജിന്റെ പ്രഖ്യാപനത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. “എത്രയോ നാളായി റീ റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണിത്. സന്തോഷമായി ജയരാജ് സർ, ഈ പടം ഉണ്ടാക്കിയ ഓളം വേറെ തന്നെയാ, ലജ്ജാവതി പാട്ട് വന്നാല്‍ തിയേറ്റർ പൂരപ്പറമ്പകും, 4 ദ പീപ്പിള്‍ വീണ്ടും വരുന്നതില്‍ സന്തോഷം.
ഇത്രയും കാലത്തെ റീ റിലീസ് റെക്കോർഡുകള്‍ പടം തൂക്കും, പെട്ടന്ന് ഇറക്കി വിട് അണ്ണാ..അന്ന് തിയേറ്ററില്‍ പോയി കാണാൻ പറ്റിയില്ലെന്ന വിഷമമുള്ള സിനിമകളില്‍ മുൻപന്തിയില്‍ ഉള്ള പടം, തീയറ്റർ ബ്ലാസ്റ്റാകും ഉറപ്പ്, ജാസി ചേട്ടന്റെ പാട്ടുകള്‍ തിയറ്ററില്‍ കേള്‍ക്കാൻ കാത്തിരിക്കുന്നു”, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2004ല്‍ ജയരാജിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് 4 ദ പീപ്പിള്‍. അനീതിക്കെതിരെ പോരാടിയ ഈ ചിത്രം അന്നത്തെ ട്രെന്റ് സെറ്ററായിരുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി അടക്കമുള്ള പാട്ടുകള്‍ വൻ ഓളം തീർത്തു. അരുണ്‍, ഭരത്, പദ്മകുമാർ, അർജുൻ ബോസ്, നരേൻ, ഗോപിക തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.







