
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ മൂന്നംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം ആറാട്ടുകടവ് ഭാഗത്ത് ആശാരിപ്പറമ്പിൽ വീട്ടിൽ സുധീഷ് സുഗുണൻ(33), അയ്മനം പാണ്ഡവം ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ രതീഷ് കുമാർ(37), അയ്മനം പാണ്ഡവം ഭാഗത്ത് മറ്റത്തിൽ വീട്ടിൽ രഞ്ജിത്ത് (43) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ അയ്മനം കൊമ്പനാൽ സ്വദേശിയായ യുവാവിനെ കഴിഞ്ഞ മേയ് 24-ന് ഉച്ചയ്ക്ക് 1.30 ഓടെ പ്രതികൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും സ്വർണമാല കവർച്ച ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ യുവാവിനെ കുടയംപടിയിൽ നിന്നും ബൈക്കിൽ കയറ്റി പാറേൽപ്പറമ്പ് ഭാഗത്തേക്ക് കൊണ്ടുപോയ ശേഷം മർദിച്ച് അവശനാക്കുകയും കഴുത്തിൽ ധരിച്ചിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല കവർച്ച ചെയ്ത് കടന്നുകളയുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അജയ് മോഹൻ എം. ന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരികൃഷ്ണൻ കെ.ആർ., അജ്മൽ ഷാ, അജയ് സി., കുര്യൻ കെ.കെ., പദ്മകുമാർ, എ.എസ്.ഐ സജി പി.സി., സീനിയർ സി.പി.ഒമാരായ സ്മിജിത് വാസവൻ, അജിത്, രഞ്ജിത്ത്, അരുൺകുമാർ, സി.പി.ഒ സലമോൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.







