
അടൂർ: സ്ത്രീകള്‍ക്ക് കെഎസ്ആർടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നല്കുന്ന പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചുള്ള പോസ്റ്റില്‍ മുൻ മന്ത്രി ജെ ചിഞ്ചുറാണിയെ പരിഹസിച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വിമർശനം. ചിഞ്ചുറാണി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നില്ക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു ശ്രീനാദേവിയുടെ പോസ്റ്റ്.
എല്ലാ സ്ത്രീകള്‍ക്കും കയറാം, മൃഗങ്ങള്‍ക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം. സൗജന്യം മാത്രം സ്വീകരിക്കുന്ന അവർക്കും കയറാം എന്നാണ് ശ്രീനാദേവി കുറിച്ചത്. ഈ കുറിപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ കേരളത്തിന്റെ മുൻ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ വകുപ്പിനെ ദുരുപയോഗം ചെയ്ത് ഒരു മുൻ സിപിഐ ജില്ലാ സെക്രട്ടറി കോടികളുടെ അഴിമതി കാട്ടിയെന്നുള്ള ആരോപണവും ശ്രീനാദേവി കുഞ്ഞമ്മ ഉന്നയിച്ചു.
സാധാരണക്കാരായ ക്ഷീരകർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വരെ കുടുംബാംഗങ്ങളുടെ പേരില്‍ കൃത്രിമം കാട്ടി തട്ടിയെടുത്തുവെന്ന് സ്വന്തം പാർട്ടിയുടെ രണ്ട് അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയതിനാലാണ് ഒരു സിപിഐ മുൻ ജില്ലാ സെക്രട്ടറിക്ക് അച്ചടക്കനടപടി നേരിടേണ്ടിവന്നത്.അധികം താമസിയാതെ തന്നെ അതേ വ്യക്തിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയാള്‍ക്കൊപ്പം നിലപാടെടുത്തവർ സാധാരണക്കാരായ സഖാക്കളെ കബളിപ്പിക്കാൻ കെഎസ്ആർടിസിയില്‍ യാത്ര ചെയ്തിട്ടോ, റബ്ബർ സ്ലിപ്പർ ഇട്ടിട്ടോ ഒരു കാര്യവും ഇല്ല. കണ്ണില്‍ പൊടിയിടുന്ന ഗിമ്മിക്കാണോ കമ്മ്യൂണിസമെന്നും മറ്റൊരു കുറിപ്പില്‍ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







