
തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി രംഗത്ത്. നിയമനം ലഭിച്ചവരിൽ ചിലർക്ക് ആവശ്യമായ പ്രവൃത്തി പരിചയം ഇല്ലെന്നും രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ചില നിയമനങ്ങളെന്നും സംഘടന ആരോപിച്ചു.
രാജശ്രീ ആർ. നായരുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ലോയേഴ്‌സ് കോൺഗ്രസിന്റെ പ്രധാന ആക്ഷേപം. സർക്കാർ അഭിഭാഷക സ്ഥാനത്തിന് ആവശ്യമായ ഏഴ് വർഷത്തെ അഭിഭാഷകവൃത്തി പരിചയം രാജശ്രീയ്ക്കില്ലെന്നാണ് പരാതി. അഭിഭാഷക പരിഷത്ത് നേതാവും നിലവിൽ കസ്റ്റംസ് സ്റ്റാൻഡിങ് കൗൺസലുമായ അമൽ ദർശനെ സർക്കാർ പ്ലീഡറായി നിയമിക്കാനുള്ള നീക്കത്തെയും സംഘടന എതിർത്തു. കേന്ദ്ര സ്റ്റാൻഡിങ് കൗൺസലായിരുന്ന ചിത്ര പി. ജോർജിനെയും സർക്കാർ പ്ലീഡറായി നിയമിച്ചതായി ലോയേഴ്‌സ് കോൺഗ്രസ് ചൂണ്ടിക്കാട്ടി.






