Spread the love

ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച്‌ കര്‍ഷകന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് നഗരവികസന അതോറിറ്റി (ബിടിഡിഎ) ഓഫീസിലാണ് സംഭവം.

video
play-sharp-fill

നഷ്ടപരിഹാരം തേടി തുടര്‍ച്ചയായി ഓഫീസില്‍ എത്തിയിരുന്ന ബസപ്പ ദോഡ്ഡമണി എന്ന കര്‍ഷകനാണ് ഉദ്യോഗസ്ഥനെ അടിച്ചത്. ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ഓഫീസറായ നീലകാന്ത് അങ്കാദിനെയാണ് കര്‍ഷകന്‍ ആക്രമിച്ചത്. സാരമായ പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ കുറേ മാസങ്ങളായി നഷ്ടപരിഹാരം സംബന്ധിച്ച പരാതിയുമായി കര്‍ഷകന്‍ ഓഫീസില്‍ എത്താറുണ്ടെന്നാണ് വിവരം. എന്നാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് കര്‍ഷകന്‍ പ്രകോപിതന്‍ ആകുകയായിരുന്നു. പത്ത് വര്‍ഷം മുമ്പ് തന്റെ നാല് ഏക്കര്‍ കൃഷിഭൂമി കൃഷ്ണ നദിയില്‍ മുങ്ങിപോയതായി ബസപ്പ പറയുന്നു. മറ്റു ചില കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചെങ്കിലും തന്നെ ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നില്ലെന്നും ബസപ്പ ആരോപിച്ചു. വിഷയത്തില്‍ ദളിത് സംഘര്‍ഷ് സമിതി ബിടിഡിഎക്കെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് കര്‍ഷകന്‍ സ്ലീപ്പര്‍ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥനെ തല്ലിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതിലും ഭൂമി അനുവദിക്കാത്തതിലുമായിരുന്നു ദളിത് സംഘര്‍ഷ് സമിതിയുടെ പ്രതിഷേധം. അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ അങ്കാദ് ബിടിഡിഎ ചെയര്‍മാന്‍ പ്രകാശ് തപഷെട്ടിയുടെ മുറിയിലേക്ക് പോകുകയും അദ്ദേഹം വിഷയം ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തപഷെട്ടി കര്‍ഷകനെ കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.നിലവില്‍ തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബസപ്പക്കെതിരെ അങ്കാദ് നവനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ബാല്‍കോട്ട് എസ്പി സിദ്ധാര്‍ഥ് ഗോയല്‍ പറഞ്ഞു.

അതേസമയം ഉദ്യോഗസ്ഥനെ കര്‍ഷകന്‍ അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. രാജ്യത്തെ സാധാരണക്കാരായ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ബാഗല്‍കോട്ടില്‍ കണ്ടതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു.