
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് (highest) റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് (High risk) വിഭാഗത്തിലും, 63 പേർ ലോ റിസ്ക് (Low risk) വിഭാഗത്തിലുമാണുള്ളത്.
ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമായിരിക്കും ഇനി പരിശോധന നടത്തുക. രോഗബാധിതൻ സഞ്ചരിച്ച വഴികൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്തുവിടും. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിൽ, രണ്ട് സാധ്യതകളാണ് പരിശോധിക്കുന്നത്.
ഇദ്ദേഹം ജോലി ചെയ്ത ഗോഡൗണിൽ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. വീട്ടുവളപ്പിൽ നിന്നും സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാൽ, വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയ്ക്കാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നത്.
നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.
ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ശുചീകരണ ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജായിരുന്നു.
പിന്നീട് ഇദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാൽ വിത്ഡ്രോവൽ സിംപ്റ്റംസ് എന്ന് ധരിച്ച് ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയിരുന്നതായാണ് വിവരം.







