Spread the love

ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയിലെ വസുന്തര എന്‍ക്ലേവിലാണ് 43കാരിയായ ദേവോസ്മിത പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുനിന്ന് അക്രമി ബലം പ്രയോഗിച്ച് അകത്തുകടന്നതിന്റെ സൂചനകളും ഇല്ലെന്ന് പൊലീസ് പറയുന്നു. യുവതി ഒറ്റയ്ക്കായിരുന്നു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ബെംഗളൂരു സ്വദേശിയായ ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും വിവാഹമോചന നടപടികളുമായി മുന്നോട്ട് പോവുകയാണെന്നാണ് പൊലീസ് പറയുന്നത്.

video
play-sharp-fill

ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെയാണ് ന്യൂഅശോക് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ച യുവതിയുടെ സഹോദരിയാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. തന്റെ സഹോദരിയെ രാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാനാകാതെ ആശങ്കപ്പെട്ട് ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ മൂത്ത സഹോദരി മയൂര്‍ വിഹാറിലാണ് താമസം. ഫ്‌ളാറ്റ് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സഹോദരി എത്തി റസിഡന്‍സ് അസോസിയേഷനെ അറിയിച്ച് ലോക്ക് പൊട്ടിച്ചാണ് അകത്ത് കയറിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം വീട്ടിലുള്ള പണമോ സ്വര്‍ണ്ണമോ നഷ്ടമായിട്ടില്ലെന്നും, അതിനാൽ മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം അല്ലെന്നുമാണ് പോലീസിന്റെ നിഗമനം.