Spread the love

വർഷങ്ങളോളം ഇന്ത്യ അമേരിക്കയ്ക്കു മേൽ വലിയ തീരുവകൾ ചുമത്തിയെന്നും അങ്ങനെ വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോൾ അത് മാറിമറിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും അമേരിക്ക പണമുണ്ടാക്കി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വൈകാതെ സാധ്യമാകുമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും വളരെ നല്ല ബന്ധമാണ് മോദിയോടുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

video
play-sharp-fill

ഇന്ത്യ ഏർപ്പെടുത്തിയ തീരുവ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിമർശനം ഉയർന്നത്. അതിന് ഇന്ത്യയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും തീരുവ ഏർപ്പെടുത്താൻ അനുമതി നൽകിയ മുൻ യുഎസ് ഭരണകൂടങ്ങളാണ് കാരണക്കാരെന്ന് ട്രംപ് കുറ്റപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ ഡൽഹിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാരചർച്ചകൾ നടത്തിയിരുന്നു. അതിനിടെ ഇന്ത്യയടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ ഇറക്കുമതിയെപ്പറ്റി പറയുന്ന യു എസ് വ്യാപാര നിയമത്തിന്റെ 301 വകുപ്പ് പ്രകാരമാണ് ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് 12.5 ശതമാനം അധിക തീരുവ ഈടാക്കുക.