
പാലക്കാട്: ലോട്ടറി അടിച്ചെന്ന തെറ്റിദ്ധാരണയുടെ പേരിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഞ്ചിക്കോട് കെ.ടി.സി ജംഗ്ഷനിലെ വ്യാപാരിയായ തേജസിൽ ബിനുവാണ് അഞ്ചംഗ സംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മെയ് 28-ന് രാത്രി അകത്തേത്തറയിൽ വെച്ച് കാറിലെത്തിയ സംഘം ബിനുവിനെ ബലമായി തട്ടിക്കൊണ്ടുപോയി ചാവടി ചിമ്മണാംപതിയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചെന്നാണ് പരാതി. തുടർന്ന് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയും ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ സംഘത്തിലെ ഒരാളുടെ പേരിലേക്ക് മാറ്റി നൽകാൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
മെയ് 30-ന് പ്രതികൾ പുറത്തുപോയ സമയത്ത് ബിനു രക്ഷപ്പെട്ട് സമീപത്തെ ഒരു സ്ഥാപനത്തിൽ അഭയം തേടി. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനു നിലവിൽ ചികിത്സയിലാണ്. കാലിനും കഴുത്തിനും പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







