
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്.
കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും.
കൊലപാതകത്തിന് പിന്നാലെ അഷ്കറിന്റെ വീടും പരിസരവും കഴുകി വൃത്തിയാക്കിയത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നോയെന്നും അന്വേഷിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയില്‍ വാങ്ങാൻ നാളെ കോടതില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അഖിലയും കുഞ്ഞിനെ മർദ്ദിച്ചിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
ഇരുവരെയും കസ്റ്റഡിയില്‍ ലഭിച്ചാല്‍ മൊഴികളിലെ വൈരുധ്യങ്ങള്‍, ക്രൂര പീഡനത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുക, ദീർഘകാല പീഡനത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കുക എന്നിവയാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.
ഒന്നരവയസുകാരൻ അർഷിദ് കൊടുംക്രൂരതയാണ് നേരിട്ടത്. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. അതിനിടെ കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നതായി അഖിലയുടെ പങ്കാളി അഷ്കർ പൊലീസിനോട് പറഞ്ഞു.
കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. അഷ്കർ ചോറ് കൊടുക്കുന്നതിനിടയില്‍ അർഷിദ് ഛർദിച്ചിരുന്നു. ഉടൻ എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സമയത്ത് അമ്മ അഖില, തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. സ്ഥിരമായ മർദനമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് വിവരം.







