
കോട്ടയം : കളിയും ചിരിയും നിറഞ്ഞ വേനലവധിക്ക് വിട. നാളെ മുതൽ സ്കൂളിലേയ്ക്ക്. കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. പുത്തൻ നിറമടിച്ച് കാട് വെട്ടിത്തെളിച്ചും സ്കൂളുകൾ ആകർഷകമാക്കി. ഫിറ്റ്നസ് തേടാത്ത സ്കൂളുകൾ അവസാന വട്ടം ശ്രമത്തിലാണ്.
ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന് കീഴിൽ ഒന്നാം ക്ലാസിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടി.
ഏറ്റവും കൂടുതൽ കുട്ടികൾ ഈരാറ്റുപേട്ട ഗവ.എം.എൽ.പി സ്‌കൂളിലാണ് (145). ആറാം പ്രവൃത്തി ദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാൽ പ്രവേശന നിരക്ക് കൂടിയേക്കും.
പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. മന്ത്രി മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, കെ. ബിനിമോൻ, നാട്ടകം സുരേഷ്, വിനു ജോബ് , റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.
പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാഡമിക പദ്ധതികൾ നടപ്പാക്കും. പ്രതിഭാധനരായ കുട്ടികൾക്കായി ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, ട്രൈബൽ വിദ്യാർത്ഥികൾ ( ഇരുപതിൽ കൂടുതൽ കുട്ടികൾ) ഉള്ള വിദ്യാലയങ്ങൾക്കായി പ്രത്യേക എന്റിച്ച്‌മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിൽ ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാം, പഠനനിലവാരത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികളെ ഉയർത്തികൊണ്ടുവരാനായി ശ്രദ്ധ,
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്കായി ‘നമുക്കൊന്നിച്ചു പഠിക്കാം’ പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം, കൗമാര പ്രശ്നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി,
ടീൻസ് ക്ലബ്, വിവിധ അദ്ധ്യാപക പരിശീലന പരിപാടികൾ, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ, മോഡൽ ഇൻക്ലൂസീവ് സ്‌കൂളുകൾ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം എന്നിവ നടപ്പാക്കും.
ഇതുവുരെ ഒന്നാം ക്ലാസിൽ ചേർന്നത് : 8010 കുട്ടികൾ







