
തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തിനായുള്ള അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മില്‍ ചർച്ച ചെയ്തത്. അതിവേഗ റെയില്‍പാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദല്‍ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം.
നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദല്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കാല്‍ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരമുളള അതിവേഗ റെയില്‍ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. ചർച്ചയുടെ ഭാഗമായി പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.
പൊന്നാനി എം എല്‍ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തില്‍ തുടർചർച്ചകള്‍ നടത്താൻ തീരുമാനമായിട്ടുണ്ട്. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയില്‍ സില്‍വർ ലെയിനിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയില്‍പാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം 2 ആഴ്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ നല്കിയ മറുപടി.







