Spread the love

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴിയിൽ വനം വകുപ്പിന്‍റെ ഡ്രോൺ പരിശോധന. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കും. പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഓരോ നിമിഷവും ഭീതിയിലാണ് കൂടൽ കാരയ്ക്കാക്കുഴി നിവാസികൾ. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പുലിയിറങ്ങി കൂട്ടിൽ കിടന്ന വളർത്തുനായയെ ആക്രമിച്ചത്. വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് അടുത്ത ഘട്ടമായി പുലിയെ കണ്ടുപിടിക്കാൻ ഡ്രോൺ പരിശോധന ആരംഭിച്ചത്.

video
play-sharp-fill

കോന്നി കുളത്തുമണ്ണിലെ ജനങ്ങളും പുലിപ്പേടിയിലാണ് നിമിഷങ്ങൾ എണ്ണി കഴിയുന്നത്. പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ആഴ്ച മൂന്ന് ആടുകളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. വടശ്ശേരിക്കരയിൽ സ്ഥിരമായി എത്തുന്ന ആനകൂട്ടവും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. കല്ലാർ നദി കടന്നാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. പ്രദേശത്തെ കൃഷിയും കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിച്ചു.സ്ഥലത്ത് കാട്ടാന സാന്നിധ്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.