
ഇടുക്കി: നിബന്ധനകൾക്ക് വിധേയമായി ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് 31വരെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി.
അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളും കാലവർഷാരംഭത്തിന് മുമ്പ് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പൂർത്തീകരിക്കേണ്ട ജോലികളും നടന്നുവരികയാണ്. ജോലികൾക്ക് തടസം ഉണ്ടാകാത്ത തരത്തിൽ പൊതുജനങ്ങൾക്ക് കാൽനടയായി മാത്രമേ സന്ദർശനം അനുവദിക്കൂ.
വേനലവധിക്കാലം പ്രമാണിച്ച് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഹൈഡൽ ടൂറിസം അധികാരികൾ കർശനമായി ഉറപ്പാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ബഗ്ഗി കാർ ഗതാഗതം ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ബോർഡും സർക്കാരും നിർദേശിക്കുന്ന സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും പാലിച്ച് ഇടുക്കി ആർച്ച് ഡാമിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ അനുമതി നൽകണമെന്ന് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
നിബന്ധനകൾ പാലിച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് നടന്ന് കാണുന്നതിന് അനുമതി നൽകാവുന്നതാണെന്നും സന്ദർശനത്തിനെത്തുന്ന വിനോദഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടി ഹൈഡൽ ടൂറിസം വകുപ്പിന് നിർദ്ദേശം നൽകണമെന്നും ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നു.
ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായി അനുമതി നൽകിയത്.
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന അവസരത്തിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാനുമതിയുണ്ടാകില്ല.
നേരത്തെ ഡിസംബർ 31 വരെ അണക്കെട്ടുകളിൽ പ്രവേശനം അനുവദിച്ചിരുന്നു.







