
കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ്യു നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചില്‍ സംഘർഷം. കഴിഞ്ഞ ദിവസത്തെ സംഘർഷത്തില്‍ പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ മുന്നില്‍ നിർത്തിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാല്‍ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ആറിലധികം തവണയാണ് ജലപീരങ്കി പ്രയോഗം നടത്തിയിരിക്കുന്നത്. എന്നാല്‍ പ്രവർത്തകർ പിന്മാറാൻ തയാറാകുന്നില്ല.
തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സമാധാനപൂർവം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആയിരുന്നു ഇന്നലെ കെ എസ് യു അക്രമികള്‍ കല്ലേറ് നടത്തിയത്. എസ്എഫ്ഐ പ്രവർത്തകരെയും നേതാക്കളെയും കൂടാതെ കെ എസ് യു അക്രമികള്‍ കൈരളി ന്യൂസിന്റെ റിപ്പോർട്ടറെയും ആക്രമിച്ചു. കൈരളി ന്യൂസിന്റെ റിപ്പോർട്ടർ കമലേഷ് തെക്കേക്കാടിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം ആഷിക് പ്രദീപ്, മനേഷ്, ജില്ലാ കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന സെക്രട്ടറി സന്ദീപ് ഡി എസ് തുടങ്ങിയവർക്ക് കെ എസ് യു ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇവരുള്‍പ്പെടെ ഈ സെക്രട്ടറിയേറ്റ് മാർച്ചില്‍ പങ്കെടുക്കുന്നുണ്ട്.






