
ആലപ്പുഴ: സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചെങ്കിലും തങ്ങള്‍ക്ക് അതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന നിരാശയിലാണ് ക്ഷീരകർഷകർ.
പുതുക്കിയ വിലയില്‍ 3.53 രൂപ കർഷകരിലേക്ക് എത്തുമെങ്കിലും, നിലവിലെ കനത്ത പരിപാലനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വെറും താത്കാലിക ആശ്വാസം മാത്രമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. കുതിച്ചുയരുന്ന കാലിത്തീറ്റ വിലയും മറ്റ് അനുബന്ധ ചെലവുകളും കാരണം കർഷകന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണ്.
2022-ല്‍ ലിറ്ററിന് ആറു രൂപകൂട്ടി 46 രൂപ ആക്കിയിരുന്നു. ഇപ്പോഴത്തെ വിലവർധനയില്‍ ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ അരലിറ്റർ പാക്കറ്റിന് 28 രൂപയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇക്കാലയളവില്‍ ക്ഷീരമേഖലയിലെ ഉത്പാദനച്ചെലവ് 45 മുതല്‍ 60 വരെ ശതമാനം കൂടി.
2022-ല്‍ കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിന് 850-950 രൂപയായിരുന്നു. ഇപ്പോള്‍ 1300 മുതല്‍ 1600 രൂപവരെയാണ്. ദിവസവും ശരാശരി നാലു മുതല്‍ അഞ്ചു വരെ കിലോഗ്രാം തീറ്റ ഒരു പശുവിന് വേണ്ടിവരും. അതിലൂടെ 112-140 രൂപ ചെലവാകും.
മൂന്നു വർഷം മുൻപ് ഒരു കെട്ട് പുല്ലിന് 40-50 രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 100 രൂപയാണ്. പല സൊസൈറ്റികളിലും കർഷകന് ലഭിക്കുന്ന അടിസ്ഥാനവില ലിറ്ററിന് 41 മുതല്‍ 45 രൂപവരെയാണ്. പുതിയ വർധനയോടെ ഇത് ശരാശരി 44-49 രൂപയിലേക്ക് ഉയരും.







