
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കഴിയുന്നതായി ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നൽകിയത്. ഒരു വർഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ തന്നെയാണ് താൻ ചികിത്സ തേടിയതെന്നും ചർദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നും പരാതിക്കാരി പറഞ്ഞു. ഇടയ്ക്കിടെ വേദന വരുമായിരുന്നു. ആറ് ദിവസം മുമ്പ് വേദന കലശലായപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടി. എക്സ്-റേയിൽ സൂചി ഉള്ളതായി കണ്ടെത്തിയെന്നും സൂചിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെന്നും അവർ പറഞ്ഞു.
ശരീരം അനങ്ങുമ്പോൾ ഇപ്പോൾ വലിയ വേദനയാണ്. ഉറങ്ങാൻ കഴിയുന്നില്ല. ഇരിക്കാനോ നിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ചീട്ട് തന്റെ കൈവശം ഇല്ലയെന്നും പരാതികാരി വത്സല പറയുന്നു. എന്നാൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






