
കോട്ടയം: മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലിരുന്ന രണ്ടു വീട്ടമ്മമാർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
രണ്ടു സംഭവങ്ങളിലും ചികിത്സാ പിഴവു മൂലമാണ് മരണം സംഭവിച്ചതെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
എന്നാല്, ഇരുവരുടെയും മരണത്തില് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയിലെ അന്വേഷണ സംഘം റിപ്പോര്ട്ട് നല്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 12നാണു ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് സ്വദേശി അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) പ്രസവത്തിനിടെ മരിച്ചത്.
ആലപ്പുഴയില്നിന്ന് റഫര് ചെയ്താണ് യുവതിയെ കോട്ടയം മെഡിക്കല് കോളജില് അഡ്മിറ്റ് ചെയ്തത്.
പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ യുവതിയെ ലേബര് റൂമിലേക്ക് മാറ്റി. എന്നാല്‍, യുവതിയുടെ സ്ഥിതി മോശമായി.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതി മരിച്ചു.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നാണ് ഡോക്ടര്മാര് ബന്ധുക്കളെ അറിയിച്ചത്.
എന്നാല്‍, ശസ്ത്രക്രിയ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്മാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
പ്രസവ വേളയില് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഗുരുതരവും സങ്കീര്ണവുമായ അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസമാണ് ഫേബയുടെ കാര്യത്തില് സംഭവിച്ചതെന്നാണ് അഞ്ചംഗ അന്വേഷണ സംഘം കണ്ടെത്തിയത്.
ഇതോടെ ആശുപത്രി തലത്തില് നടത്തിയ അന്വേഷണം അവസാനിച്ചു. ജില്ലാ മെഡിക്കല് ഓഫീസര് ഡിഎംഇ തലത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില് ഗൈനക്കോളജി വിഭാഗത്തില് ചികിത്സ തേടിയ കോതനല്ലൂര് ചാമക്കാല കന്നുവെട്ടിയില് അംബുജാക്ഷന്റെ ഭാര്യ ശാലിനിയും (49) മരിച്ചിരുന്നു.
ഈ സംഭവത്തിലും ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള് രംഗത്തെത്തിയിരുന്നു.
ശാലിനിക്ക് ആര്ത്തവ സമയത്ത് കൂടുതല് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കായാണ് എത്തിയത്.
വിശദമായ പരിശോധനയ്ക്കായി ഡി ആൻഡ് സി ടെസ്റ്റ് നടത്താന് സംഭവത്തിനു തലേന്ന് രാവിലെ ഗൈനക്കോളജിയിലെത്തി.
ചികിത്സയുടെ ഭാഗമായി ആശുപത്രിയില്നിന്നു ഗര്ഭപാത്രം വികസിപ്പിക്കുന്നതിന് മരുന്നു വച്ചു.
എന്നാല് അരമണിക്കുര് കഴിഞ്ഞപ്പോള് ശാലിനി തളര്ന്ന് അവശനിലയിലായി.
ഇതോടെ ശാലിനിയെ ഗൈനക്കോളജിയിലെ ഐസിയുവിലേക്കും ക്രിട്ടിക്കല് കെയര് സെന്ററിലേക്കും മാറ്റി.
പിറ്റേന്ന് പുലര്ച്ചെ ശാലിനി മരിച്ചു.
എന്നാല്, ഗുരുതരമായ മറ്റു രോഗങ്ങളൊന്നും ശാലിനിക്കുണ്ടായിരുന്നില്ലെന്നും മരുന്നു വച്ചതിനുശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നും ബന്ധുക്കള് പറഞ്ഞു.
സംഭവത്തില് ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച ബന്ധുക്കള് ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗര് പോലീസ് സ്റ്റേഷനിലും പരാതി നല്കിയിരുന്നു.
ഈ സംഭവത്തിലും ആശുപത്രി അധികൃതര് നിയോഗിച്ച അന്വേഷണ സംഘം ചികിത്സാപ്പിഴവില്ലെന്നായിരുന്നു റിപ്പോര്ട്ട് നല്‍കിയത്.
രണ്ട് സംഭവങ്ങളിലും ആശുപത്രിയുടെ അന്വേഷണ റിപ്പോര്ട്ടുകളില് ബന്ധുക്കള് അസംതൃപ്തരാണ്.







