
കൊച്ചി,: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്.
ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നിർദേശം നല്‍കിയതെന്നാണ് റിപ്പോർട്ട്. ശബരിമല പോലുള്ള അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറത്തിയത് വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയില്‍ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചു.
ഹെലികോപ്റ്ററില്‍ പൈലറ്റായ ഉദ്യോഗസ്ഥനൊപ്പം സഹ പൈലറ്റും ക്യാമറ ക്രൂവും ഉള്‍പ്പെടെ മൂന്ന് പേരും ഉണ്ടായിരുന്നു. ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററില്‍ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.







