
മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാൻഡ്. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എംഎൽഎ ടി സിദ്ദിഖാണ് പരാതിക്കാരൻ. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിൽ പരസ്പരം സംശയിക്കുകയാണ് കെസി വിഭാഗവും സതീശൻ അനുകൂലികളും.
കോൺഗ്രസിലെ ചർച്ചയ്ക്കിടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കെസി വേണുഗോപാലിനെ പിന്തുണച്ചാൽ പ്രതിഷേധം ശക്തമാകുമെന്നായിരുന്നു പോസ്റ്ററിലെ സൂചന. കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ടായിരുന്നു. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളിൽ പറഞ്ഞിരുന്നു.






