
മലപ്പുറം: യുഡി.എഫ് സർക്കാരില്‍ മുസ്ലിം ലീഗിന് അഞ്ച്ന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യവുമായി പാർട്ടി നേതൃത്വം മുന്നോട്ട് പോകുന്നു.
മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ച് ലീഗിനുള്ളില്‍ പ്രാഥമിക ധാരണയായതായാണ് റിപ്പോർട്ടുകള്‍. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂർ എന്നിവരാണ് മന്ത്രിസഭയില്‍ ലീഗിനെ പ്രതിനിധീകരിക്കാനിടയുള്ളത്.
വകുപ്പുവിഭജനത്തിലും പാർട്ടി ഏകദേശ തീരുമാനത്തിലെത്തിയതായാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഐ.ടി, വ്യവസായം വകുപ്പുകള്‍ നല്‍കണമെന്നാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പ് എൻ. ഷംസുദ്ദീനും, പൊതുമരാമത്ത് വകുപ്പ് വി.ഇ. അബ്ദുള്‍ ഗഫൂറിനും, തദ്ദേശ സ്വയംഭരണ വകുപ്പ് കെ.എം. ഷാജിക്കും, ന്യൂനപക്ഷ-പ്രവാസി ക്ഷേമ വകുപ്പുകള്‍ പി.കെ. ബഷീറിനും നല്‍കണമെന്ന ധാരണയാണ് ഉള്ളത്.
ആദ്യഘട്ട ചർച്ചകളില്‍ അധികം പരാമർശിക്കപ്പെടാതിരുന്ന വി.ഇ. അബ്ദുള്‍ ഗഫൂറിന്റെ പേര് അവസാന ഘട്ടത്തില്‍ ശക്തമായി ഉയർന്നുവരുന്നതാണ് ശ്രദ്ധേയമായത്. മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ മകനായ അബ്ദുള്‍ ഗഫൂറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കോഴിക്കോട് ജില്ലയില്‍നിന്ന് ഒരു മന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുസ്ലിം ലീഗിനകത്ത് ശക്തമാണ്. ജില്ലയില്‍ നിന്ന് ആറു ലീഗ് എം.എല്‍.എമാർ വിജയിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത് ഔദ്യോഗികമായി മുന്നോട്ടുവച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലും സമാന ആവശ്യം ഉയരുന്നുണ്ട്. മഞ്ചേശ്വരത്ത് വിജയിച്ച എ.കെ.എം അഷ്റഫിനെ മന്ത്രിസ്ഥാനത്തിനായി പരിഗണിക്കണമെന്നാണ് അവിടുത്തെ നേതാക്കളുടെ ആവശ്യം.
മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള അന്തിമ തീരുമാനം യു.ഡി.എഫ് നേതൃത്വചർച്ചകള്‍ക്കുശേഷമാകും വ്യക്തമാകുക. കോണ്‍ഗ്രസിന്റെ നിലപാടും നിർണായകമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിനെയോ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്തിനെയോ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.







