
ചെന്നൈ: സർക്കാര്‍ രൂപീകരണത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്ക് വിജയ് നന്ദി പറഞ്ഞു.
സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാൻ എത്തിയ രാഹുല്‍ ഗാന്ധി സഹോദരൻ ആണെന്നാണ് വിജയ് പറഞ്ഞത്. ഒപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും വിജയ് നന്ദി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പിന്തുണ നല്‍കിയ സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു.
സിനിമ സ്റ്റൈലില്‍ ത്രസിപ്പിച്ച് കൊണ്ടായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്‍യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്… പേപ്പറില്‍ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്‍യുടെ സത്യപ്രതിജ്ഞ. തന്‍റെ പഞ്ച് ഡയലോഗുകള്‍ പോലെ പതിനായിരങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്.
ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നല്‍കി. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് ഒമ്പത് മന്ത്രിമാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎല്‍എയും കൂടിയാണ്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍റ് ആയിരുന്നു.







