
കൊല്‍ക്കത്ത: ബംഗാളില്‍ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. തോല്‍വി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു. ധാർമിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു.
കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 90 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത പറഞ്ഞു.
തന്നെ കൗണ്ടിംഗ് സെന്ററില്‍ പോലും ആക്രമിച്ചു. അധികാരമില്ലെങ്കിലും കേന്ദ്രസർക്കാറിനെതിരായ പോരാട്ടം തുടരും. ഇന്ത്യ സഖ്യത്തിന്റെ പിന്തുണ തനിക്കുണ്ട്. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. താൻ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ ശക്തമായി ശ്രമിക്കും.അഖിലേഷ് യാദവ് നാളെ വരും. മറ്റ് നേതാക്കളും വൈകാതെ വരുമെന്നും മമത പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ പാർട്ടി ഓഫീസുകളും നേതാക്കളെയും ക്രൂരമായി ആക്രമിക്കുകയാണ്. ഞാനിപ്പോള്‍ സ്വതന്ത്രയാണ്. ശമ്പളമോ പെൻഷനോ വാങ്ങുന്നില്ല. തന്നെ കൗണ്ടിംഗ് സെന്ററിന് അകത്ത് വച്ച് ആക്രമിച്ചു. വയറ്റിലും പുറകിലും ചവിട്ടി. ആ സമയത്ത് സിസിടിവി ഓഫായിരുന്നു. ബിജെപി ഗുണ്ടകള്‍ ആ സമയത്ത് അകത്തുണ്ടായിരുന്നു. ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ഇതിനെതിരെ ശക്തമായി പ്രതിഷേധം നടത്തും. തുടർ സമരപരിപാടികള്‍ വൈകാതെ തുടരും. എല്ലാവിധത്തിലും പോരാടുമെന്നും മമത ബാനർജി വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.







