
അസമില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി 82 സീറ്റ് മുതല്‍ 101 വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 15 സീറ്റ് മുതല്‍ 36 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. പ്രീ പോളുകള്‍ ഒന്നാകെ പറഞ്ഞത് ബിജെപിയുടെ തുടര്‍ഭരണം തന്നെയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും അതില്‍ മാറ്റമില്ല. സംസ്ഥാനത്ത് ഹിമന്ദബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ വീണ്ടുമൊരിക്കല്‍കൂടി ബിജെപി തേരോട്ടമെന്നാണ് പ്രവചനം.
ആകെ 126 സീറ്റുകളുളള അസം നിയമസഭയില്‍ 64 സീറ്റുകളാണ് കേവല ഭൂരിപക്ഷം കടക്കാന്‍ വേണ്ടത്. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 88 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 24 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു എന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നു. ജെവിസി എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 23 മുതല്‍ 33 വരെ സീറ്റാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് എന്‍ഡിഎ 88 മുതല്‍ 96 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്.
ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അസമിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൻമിലിറ്റോ മോർച്ചയാണ് ഇവിടെ ബിജെപി സഖ്യത്തിൻ്റെ മുഖ്യ എതിരാളികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







