
കോട്ടയം: നിധിന് രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോട്ടയം ജില്ലയില്‍ തുടക്കം.
ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടി ബസുകളും നിരത്തിലുണ്ട്.
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ നിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, അധ്യാപകരായ ഡോ.റാം ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇന്നു വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചു. ജില്ലയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നു ട്രാന്‍സ്പോര്‍ട്ട് ഓഫീസറും അറിയിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കെ.എസ്.ആര്.ടി.സി ബസുകള്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും എന്നാല്‍, സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ കടകള്‍ അടയ്ക്കാന്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനും സംഘര്‍ഷ സാധ്യത വിലയിരുത്തി പ്രവര്‍ത്തനം നടത്താനുമാണു ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന് തീരുമാനം. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നു പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടശേരി അറിയിച്ചു.
ആശുപത്രി, പത്രം, പാല്, ആംബുലന്‍സ്, മാധ്യമങ്ങള്‍ തുടങ്ങിയവയെയും തൃശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ശുഭാനന്ദ ആശ്രമത്തിലെ തീര്‍ഥാടകര്‍ക്കും സുഗമമായ യാത്ര ഒരുക്കും.







