
കോട്ടയം: വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പാമ്പാടി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി കൺവീനർമാരുടെ യോഗം ചേർന്നു. പ്രസിഡന്റ് അഡ്വ. സിജു കെ.ഐസക്ക് ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന് യോഗത്തിൽ വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക് അധ്യക്ഷത വഹിച്ചു.
പ്രതിസന്ധി നേരിടാൻ പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്ന നടപടികളും സമിതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അഡ്വ. സിജു കെ ഐസക്ക് വിശദീകരിച്ചു.
ഒന്നര മാസമായി ജല വിതരണമില്ലാത്ത പാമ്പാടി ടൗണിൽ തിങ്കളാഴ്ച അറ്റകുറ്റപ്പണികൾ നടത്തി ജല വിതരണം പുനസ്ഥാപിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്കിന് വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർ ഉറപ്പ് നൽകി.
വെള്ളത്തിന് റേഷനിംഗ് ഏർപ്പെടുത്തിയും ഊഴം വെച്ച് നൽകിയും വാൽവുകൾ വെച്ചും പൊതു പണം ഉപയോഗിച്ചു പൂർത്തീകരിച്ച് സമിതികൾക്ക് കൈ മാറിയ പദ്ധതികൾ സാമൂഹിക നീതി ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൂടുതൽ പേർക്ക് ഗുണപ്പെടുവിധം നടത്തിയാൽ മാത്രമേ പൊതു പണം ഇപ്പോഴുള്ള പദ്ധതികൾക്ക് ലഭിക്കുകയുള്ളു. പുതിയ പദ്ധതികൾ ആരംഭിക്കുകയല്ല നിലവിലുള്ള ജല സ്രോതസുകളുടെ ആഴവും വിസ്തൃതിയും കൂട്ടി ജല ലഭ്യത വർധിപ്പിക്കണമെന്നും നിലച്ച് പോയ പദ്ധതികൾ പുനരുജീവിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
കേടായ കുഴൽ കിണറുകളുടെ ഹാൻഡ് പമ്പുകൾ നന്നാക്കാനും ജലലഭ്യത ഉള്ളവ ചെറുകിട പദ്ധതികൾ ആക്കാനും നടപടി സ്വീകരിച്ചു വരുന്നു.
സ്വകാര്യ കുടിവെള്ള വിതരണക്കാർ അന്യായ വില ഈടാക്കാൻ അനുവദിക്കില്ല.എല്ലാ വാർഡിലും തൊഴിലുറപ്പ് പദ്ധതിപ്രകാരം തോട് വൃത്തിയാക്കണമെന്ന് യോഗം വിലയിരുത്തി.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ ഗോപകുമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജൂലി ജോസ് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇൻസ്‌പെക്ടർ ബിജോ വി സുഗതന്റെ നേതൃത്വത്തിൽ പങ്കെടുത്ത് സാംക്രമിക രോഗങ്ങളെപ്പറ്റിയും മഴക്കാല പൂർവ്വ ശുചീകരണത്തെപ്പറ്റിയും ബോധവൽകരണം നടത്തി.പദ്ധതി കൺവീനർമാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.







