
കോഴിക്കോട്: തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പിടിയിലായ പ്രതിയുടെ മൊഴി പുറത്ത്.
കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമത്തിലാണ് താൻ ട്രെയിനിനുനേരെ കല്ലെറിഞ്ഞതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതോടെ ഇയാള്‍ വിട്ടീല്‍നിന്ന് വഴക്കുണ്ടാക്കി ഇറങ്ങി. തുടർന്ന് കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹർ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ കേസില്‍ പത്ത് മാസം ഇയാള്‍ ജയിലിലായിരുന്നു. സംഭവസമയവും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം.
ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ എരഞ്ഞോളി താഴേക്കുനിയില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് ഐശ്വര്യക്ക് (22) കല്ലേറില്‍ പരിക്കേറ്റത്. കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു.
ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തു. അന്ന് വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ ആർപിഎഫിനും റെയില്‍വേ പോലീസിനും കണ്ടെത്താനായില്ല. സംഭവം നടന്ന പ്രദേശത്തെ വീടുകളില്‍ അന്വേഷണം നടത്തിയപ്പോഴാണ് കൃഷ്ണകുമാർ അയല്‍വാസികളുടെ വീട്ടിലേക്കും മാവിനും പതിവായി കല്ലെറിയുന്ന ആളാണെന്നുളള വിവരം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.









