
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ വിളിച്ചുചേർത്ത വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം. കളക്ടറേറ്റിലെ പിആർ ചേമ്ബറില്‍ വാർത്താസമ്മേളനം തുടങ്ങുന്നതിനു മുൻപ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു.
തൃശൂർ കളക്‌ടറേറ്റില്‍ മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, കെ രാജൻ തുടങ്ങിയവർ പങ്കെടുക്കുന്ന വാർത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്. തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളില്‍ അധികൃതർ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അവർ മാധ്യമങ്ങള്‍ക്കും മന്ത്രിമാർക്കും മുന്നില്‍ നിലയുറപ്പിച്ചത്.
സമ്മേളനം തുടങ്ങുന്നതിനുമുൻപ് മന്ത്രിമാർക്ക് മുന്നിലേക്ക് എത്തിയ യുവതി തന്റെ പരാതിക്ക് ആദ്യം പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മന്ത്രിമാർക്കുമുൻപില്‍ യുവതി തന്റെ നില്‍പ്പ് സമരം ഏറെ നേരത്തേക്ക് തുടർന്നു. വാർത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാർ പറഞ്ഞെങ്കിലും പിന്മാറാൻ യുവതി കൂട്ടാക്കിയില്ല. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറേറ്റില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയതായിരുന്നു യുവതി. വീട്ടിലേക്ക് ചക്കവീഴുന്നതുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കളക്‌ടറേറ്റില്‍ എത്തിയതെന്നാണ് വിവരം. ഇവർ നേരത്തെ പലവട്ടം കളക്ടറേറ്റില്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും അതില്‍ പരിഹാരമുണ്ടായില്ലെന്നും പോലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.









