
ഡല്‍ഹി: എസ്‌എന്‍ഡിപിയില്‍ എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധിക്കെതിരേ സുപ്രീം കോടതിയില്‍ നല്‍കിയ നാല് അപ്പീലുകളും ഫയലില്‍ സ്വീകരിച്ചതോടെ കേന്ദ്രസര്‍ക്കാരിനും വെള്ളാപ്പള്ളി നടേശനും വന്‍ തിരിച്ചടി.
എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ശബരിമല യുവതി പ്രവേശം സംബന്ധിച്ച് ഒമ്പതംഗ ബഞ്ച് വാദം കേള്‍ക്കുന്നതിനിടെ അവിടെ നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എത്തി ഇവിടെ കേന്ദ്രസര്‍ക്കാരിന് ഹാജരായിരുന്നു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും ഹാജരായില്ല.
എസ്‌എന്‍ഡിപി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള കേരള ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ടി.ആര്‍. രവിയുടെ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സ്നേഹലത എന്നിവരുടെ ഡിവിഷന്‍ ബഞ്ച് അസ്ഥിരപ്പെടുത്തിയിരുന്ന. ഇത് ചോദ്യം ചെയ്താണ് എസ്‌എന്‍ഡിപി സംരക്ഷണ സമിതി നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ നാല് അപ്പീലുകള്‍ നല്‍കിയത്.
എല്ലാവര്‍ക്കും വോട്ടവകാശം നല്‍കി കൊണ്ടുള്ള വിധി അസ്ഥിരപ്പെടുത്തിയ ഡിവിഷന്‍ ബഞ്ച് കേന്ദ്രസര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഹിയറിങിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചപ്പോഴാണ് സംരക്ഷണ സമിതി അപ്പീലുകളുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തത വരുത്തി കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാനാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സര്‍ക്കാരിന്റെ ഹിയറിങിലെ തീരുമാനം സുപ്രീം കോടതിയുടെ വിധിക്കു വിധേയമായിരിക്കും. കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് എസ്‌എന്‍ഡിപി യോഗത്തെ തകര്‍ക്കാനുള്ള വെള്ളാപ്പള്ളിമാരുടെ പദ്ധതി സുപ്രീം കോടതിയില്‍ പൊളിഞ്ഞുവെന്ന് സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനന്‍, നേതാക്കളായ അഡ്വ. കമല്‍ജിത്ത് കമലാസനന്‍, പി.എസ്. സജി എന്നിവര്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശം പോലെ ഗൗരവമേറിയ ഒരു വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ അപ്പീല്‍ കേള്‍ക്കാന്‍ എത്തിയത്്
ഇതിന് തെളിവാണ്. അപ്പീല്‍ തള്ളുന്നതിന് വേണ്ടി തുഷാര്‍ മേത്ത ആവുന്നത് ശ്രമിച്ചുവെങ്കിലും നടന്നില്ല. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും ഹാജരായതുമില്ല. സംരക്ഷണ സമിതിക്കു വേണ്ടി സീനിയര്‍ അഭിഭാഷരായ രാജീവ് ശക്തര്‍ (ഹിമാചല്‍ പ്രദേശ് ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റീസ്), പി.ബി. കൃഷ്ണന്‍, ഗിരീഷ് എന്നിവര്‍ ഹാജരായി.വെള്ളാപ്പള്ളിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ട നിര തന്നെ ഹാജരായി.



