
ഡൽഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പില്‍ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും നിരീക്ഷിച്ച് ഹൈക്കമാൻഡ്.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേള്‍ക്കുന്നത്. വോട്ടെണ്ണലിന് മുൻപേ തന്നെ സോഷ്യല്‍ മീഡിയയില്‍ നേതാക്കളുടെ അനുയായികള്‍ തമ്മിലുള്ള ‘പോസ്റ്റർ, കമന്റ് യുദ്ധം’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എ. ഐ. സി. സി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി കേന്ദ്രീകരിച്ചും ചില നേതാക്കള്‍ ചർച്ചകള്‍ ആരംഭിച്ചതായാണ് സൂചന. എന്നാല്‍ ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ആരും നീങ്ങരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മെയ് 4-ന് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാൻഡ് പ്രതിനിധികള്‍ കേരളത്തിലെത്തി എം.എല്‍. എമാരുടെ അഭിപ്രായം തേടും. അതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.



