
കായംകുളം: സി.പി.എംനേതാവിനെതിരെ നേതാവിനെതിരെ പരാതിയുമായി അമ്മയും സഹോദരിയും.ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കായംകുളം ഏരിയ കമ്മറ്റി അംഗവും പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്.പവനനാഥനെതിരെ ഗുരുതര ആരോപണവുമായി മാതാവ് പുതുപ്പള്ളി തെക്ക് പവനപുരിയിൽ വിമലാമണി രംഗത്ത്.
വീടും വസ്തുവും തട്ടിയെടുത്ത് വീട്ടിൽ നിന്നും അടിച്ചിറക്കിയതായും പട്ടിണിക്കിട്ട് പീഡിപ്പിച്ച് ക്രൂരമായി മർദ്ദിച്ചതായും കാണിച്ച് പാർട്ടി ഏരിയ കമ്മറ്റിയ്ക്കും ജില്ലാ കമ്മറ്റിയ്ക്കും വിമലാമണി പരാതി നൽകി.
മകനും മരുമകളും അഭിഭാഷകയായ ചെറുമകളും ചേർന്ന് മർദ്ദിച്ചത് സംബന്ധിച്ച് കായംകുളം പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും അവർ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് സോമനാഥന്റെ മരണശേഷം മകൻ പവനനാഥനോടൊപ്പമാണ് വിമലാമണി താമസിച്ചുവന്നത്. പവനനാഥനെ കൂടാതെ വിവാഹിതരായ രണ്ട് പെൺമക്കൾ കൂടിയുണ്ട്.
പവനനാഥന്റെ ബാധ്യതകൾ വീട്ടുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കുമായി തന്റെയും ഭർത്താവ് സോമനാഥന്റെയും പേരിലുണ്ടായിരുന്ന 12സെന്റ് സ്ഥലവും വീടും വിൽപ്പന നടത്തിയിരുന്നു. അതേവർഷം ബാദ്ധ്യതകൾ തീർത്ത് സ്വത്ത് തിരികെ വാങ്ങി.
എന്നാൽ താനറിയാതെ മകന്റെയും ഭാര്യയുടെയും പേരിലേക്കാണ് സ്വത്ത് എഴുതി വാങ്ങിയതെന്ന് വിമലാമണി ആരോപിച്ചു. വീട്ടിൽ താമസിക്കാൻ അനുവദിക്കാതെ മകനും മരുമകളും ചേർന്ന് ഇറക്കി വിടുന്നത് പതിവാണെന്നും ചെറുമകളുടെ വിവാഹം കഴിഞ്ഞതോടെ പീഡനം വർദ്ധിച്ചതായും പരാതിയിൽ പറയുന്നു.
ഇതിനിടെ തന്നെ കാണാനെത്തിയ മകളെ മകനും കുടുംബവും ഉപദ്രവിച്ചതായി വിമലാമണി ആരോപിച്ചു. ശാരീരിക ഉപദ്രവത്തെ തുടർന്ന് ഏപ്രിൽ 5ന് മൂത്ത മകൾ അനിതകുമാരിയും പത്തിന് വിമലാമണിയും കായംകുളം പൊലീസിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
പവനനാഥന്റെ രാഷ്ടീയ സ്വാധീനം മൂലം തന്നെ കൂടെ കൊണ്ടുപോയി താമസിപ്പിച്ചു കൊള്ളണമെന്ന് മൂത്തമകൾ അനിതയോട് ഉത്തരവ് രൂപത്തിൽ നിർദ്ദേശിക്കുകയാണ് കായംകുളം പൊലീസ് ചെയ്തതെന്നും വിമലാമണി ആരോപിച്ചു.



