
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിചേർത്ത അധ്യാപകർ ഒളിവില്‍.
ഡോ. റാമിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്കാൻ സാധ്യതയുണ്ട്. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. നിതിന്റെ സഹപാഠികളായ കൂടുതല്‍ വിദ്യാർഥികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.
കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം ഇന്നും തുടരും. അന്വേഷണ സംഘത്തിന്റെ പക്കലുള്ള നിതിൻ്റെ മൊബൈല്‍ ഫോണ്‍ ഫോറൻസിക് സംഘം പരിശോധിക്കും. ലോണ്‍ ആപ്പില്‍ നിന്ന് പണം വായ്പയെടുത്തത് അടക്കമുള്ളവയില്‍ സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണസംഘം.
അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിതിന്റെ സഹപാഠികള്‍ പ്രതികരിച്ചിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നിതിൻ പറഞ്ഞത് സത്യമാണെന്ന് വിദ്യാർഥികള്‍ പറഞ്ഞു. “ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല അയാള്‍ ഒരു മൃഗമാണ്.” ക്ലാസില്‍ ബോഡി ഷേമിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും പേടിച്ചിട്ടാണ് പരാതികള്‍ പറയാതിരുന്നതെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിതിൻ്റെ മരണത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ആളിപ്പടരുകയാണ്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ അഞ്ചരക്കണ്ടി കോളജിലേക്ക് വിദ്യാർഥി- യുവജന സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു. മരണത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ നേരില്‍കണ്ടു. കേസ് വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആശങ്കയുള്ളതായും കുടുംബം പറഞ്ഞിരുന്നു.



