
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ.
ഫൗണ്ടേഷൻ ചെയർമാൻ കാച്ചാണി സനില്‍ ആണ് പ്രഖ്യാപനം നടത്തിയത്. വട്ടിയൂർക്കാവില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി വി കെ പ്രശാന്തും എൻഡിഎ സ്ഥാനാർത്ഥിയായി ആർ ശ്രീലേഖയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നില്‍ക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍ഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവില്‍ പാർട്ടി വോട്ടുകള്‍ മാത്രമല്ല, വ്യക്തിപരമായ വോട്ടുകളും പ്രധാനമാണ്. എല്‍ഡിഎഫിന്റെ വോട്ട് കൂടാതെ സിറ്റിംഗ് എംഎല്‍എ എന്ന രീതിയില്‍ തനിക്ക് വ്യക്തിപരമായി വോട്ടുകള്‍ ലഭിക്കുമെന്നും ബിജെപി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പറഞ്ഞിരുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകും എന്ന നിലയിലായിരുന്നു കെ മുരളീധരന്റെ പ്രചാരണം. എന്നാല്‍, അതില്‍ പ്രസക്തിയില്ലെന്നും മന്ത്രിയായിരുന്നിട്ട് മത്സരിച്ച് തോറ്റയാളാണ് മുരളീധരനെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ ബിജെപിക്ക് കിട്ടിയിരുന്ന വോട്ടുകള്‍ മണ്ഡലത്തിലെ വികസനങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്ക് കിട്ടാൻ സാദ്ധ്യതയുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group

