
കോഴിക്കോട്: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ഒളിവിൽ കഴിഞ്ഞത് കെ.കെ. ചാർളി എന്ന പേരിൽ.
മംഗലാപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ആക്രി പെറുക്കിയും, മത്സ്യതൊഴിലാളിയായും വരുമാനം കണ്ടെത്തി.
മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയിരുന്നത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഡിസംബർ 10 ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റുന്നത്. എന്നാൽ പിന്നീട് ശുചിമുറിയുടെ പിൻഭാഗം തുരന്ന് ഡിസംബർ 29 ന് പുലർച്ചെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇരുമ്പ് കമ്പികൊണ്ട് ദിവസങ്ങൾ എടുത്താണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ചുമര് തുരന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ മുൻപിൽ വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തൽ. വിനീഷിനായി ലുക്ക് ഔട്ട് സർക്കുലർ അടക്കം പൊലീസ് പുറത്തിറക്കിയിരുന്നു.



