
തിരുവനന്തപുരം: കണ്ണൂർ ഡെന്റല്‍ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എല്‍ നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.
അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാർത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണം.
ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരില്‍ വലിയ അധിക്ഷേപമാണ് നിതിന് കോളേജില്‍ നിന്ന് നേരിടേണ്ടിവന്നത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും അതിന് വേണ്ട പരിഗണന നല്‍കിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നീചമനസിന് ഉടമകളായ ചിലരുടെ ക്രിമിനല്‍ നടപടികൊണ്ട് തല്ലിക്കെടുത്തിയത്. ഇത്തരത്തില്‍ നികൃഷ്ടമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവർ ഇപ്പോഴും അധ്യാപക സമൂഹത്തിലുണ്ടെന്നത് ഏറെ അപമാനകരമാണ്.
രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല.
പേരിനൊരു അന്വേഷണം നടത്തി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടായാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ നിയമപരമായ പോരാട്ടത്തിന് എല്ലാ സഹായവും നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ഇനിയൊരു കോളേജിലും ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളാണ് സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.



