
സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് നമ്മുടെ വികസന കാഴ്ചപ്പാടെന്ന് എം വി ഗോവിന്ദൻ . സാധാരണ മനുഷ്യന്റെ ജീവിതം ലോകത്തിന്റെ മുന്നില്‍ അടയാളപ്പെടുത്തുന്ന നാടായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. കുത്തക മുതലാളിമാർക്കൊപ്പമാണ് കോണ്‍ഗ്രസും ബിജെപിയുമെന്നും കുത്തക മുതലാളിമാരാകണമെന്നതാണ് അവരുടെ നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്ന് ഇന്ത്യയില്‍ 20 ശതമാനം സമ്പത്തും കൈകാര്യം ചെയ്യുന്നത് അദാനിയും അംബാനിയും ഉള്‍പ്പെടെയുള്ളവരാണ്. അതിദാരിദ്ര്യം അവസാനിപ്പിക്കുമെന്ന് കേരളം പറഞ്ഞു, അവസാനിപ്പിച്ചു. ദാരിദ്ര്യം അവസാനിപ്പിക്കുന്ന ലോകത്തിലെ മുതലാളിത്ത രാജ്യങ്ങളിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറുകയാണ്.
മുതലാളിത്ത വ്യവസ്ഥയില്‍ സമ്പന്നർ കൂടുതല്‍ സമ്പന്നരും ദരിദ്രർ കൂടുതല്‍ ദരിദ്രരും ആയി മാറുന്നു. അങ്ങനെയുള്ള മുതലാളിത്ത സമൂഹമാണ് ഇന്ത്യ. അതിന്റെ ഭാഗമായ കേരളം ഒരു ബദല്‍ നിലപാടുമായി മുന്നേറിയിരിക്കുകയാണ്. അടിമതുല്യമായ ഒരു സമൂഹമുണ്ടായിരുന്ന കാലത്തെ, ഭ്രാന്താലയം ആയിരുന്ന കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1957 ല്‍ ലോകത്തിനു മാതൃകയായ ഒരു ഗവണ്മെന്റ് രൂപീകരിക്കാൻ കഴിഞ്ഞു. ഇഎംഎസിന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് രൂപീകൃതമായി ആറാമത്തെ ദിവസം ഒരു പ്രഖ്യാപനം നടത്തി. ഒരാളെയും താമസിക്കുന്ന ഇടത്തുനിന്ന് കുടിയൊഴിപ്പിക്കരുത് എന്നതായിരുന്നു ആ പ്രഖ്യാപനം. നില്ക്കാൻ സ്വന്തമായ ഇടമുള്ള ആളുകളായി ഇവിടുത്തെ മനുഷ്യർ മാറി. ഇന്നും ഇന്ത്യയിലെ പലയിടത്തും മനുഷ്യർക്ക് സ്വന്തമായി നില്ക്കാൻ ഇടമില്ല. കർണാടകയിലെ ബുള്‍ഡോസർ രാജ് അതിനുദാഹരണമാണെന്നും ഗോവിന്ദൻ പറഞ്ഞു.
അങ്ങനെയൊരു ബുള്‍ഡോസറുമായി ഇങ്ങോട്ട് വന്നാല്‍ ആ ബുള്‍ഡോസർ പിന്നീട് ഉണ്ടാകില്ല. സ്കൂളിലേക്ക് വന്നാല്‍ ഉച്ചകഞ്ഞി തരാം എന്ന് പറഞ്ഞത് മറ്റൊരു വിപ്ലവമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.



