കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്റെ വഴി’ ; തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം

Spread the love

തൃശൂര്‍: ആത്മീയമായ ഉള്‍ച്ചേര്‍ക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ വ്യാകുലമാതാ ബസിലിക്കാ പള്ളിയിൽ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആക്‌സസിബിള്‍ ‘കുരിശിന്റെ വഴി’ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.

video
play-sharp-fill

പാരമ്പര്യമായി ദൃശ്യരൂപങ്ങളിലൂടെ മാത്രം അനുഭവിച്ചിരുന്ന കുരിശിന്റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പദ്ധതിയുടെ ഉദ്ഘാടനവും ആശീര്‍വാദ കര്‍മ്മവും നിര്‍വ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മീയ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാകണമെന്നും, മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യ എങ്ങനെ ഒരു സമൂഹത്തെ ചേര്‍ത്തുപിടിക്കുമെന്ന് ഈ പദ്ധതി തെളിയിക്കുന്നുവെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

വ്യാകുല മാതാ ബസിലിക്കാ റെക്ടര്‍ റവ. ഫാ. തോമസ് കാക്കശ്ശേരി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

കേരളത്തിലെ പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനമായ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സംനിത (SAMNITA) സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബും പുനര്‍ജീവ ടെക്‌നോളജി സൊല്യൂഷന്‍സ് എന്ന സ്റ്റാട്ടപ്പും ചേര്‍ന്നാണ് ഈ നൂതന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

സംനിതയുടെ ഫൗണ്ടര്‍ കൂടിയായ റോബിന്‍ ടോമി കാഴ്ച പരിമിതരായ സമൂഹത്തെയും വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചാണ് ഈ ആശയം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൃത്യമായി രൂപകല്‍പ്പന ചെയ്ത ത്രിമാന ചിത്രങ്ങളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ഓരോ സ്റ്റേഷനിലും വിരലുകള്‍ കൊണ്ട് തൊട്ടറിയാവുന്ന രീതിയിലുള്ള ടാക്‌റ്റൈല്‍ റിലീഫുകൾ യജ്ജീകരിചിട്ടുണ്ട്. ഇതിനുപുറമെ, കുരിശിന്റെ വഴിയുടെ ഓരോ ഭാഗത്തും നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും ആത്മീയ വിവരണങ്ങള്‍ ശ്രവിക്കാനും സാധിക്കും. കാഴ്ചപരിമിതര്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ തന്നെ ഓരോ സ്റ്റേഷനിലേക്കും എത്തുന്നതിനായി പ്രത്യേക ടാക്‌റ്റൈല്‍ പാതകളും ബ്രെയില്‍ ലിപിയിലുള്ള നിര്‍ദ്ദേശങ്ങളും പള്ളി അങ്കണത്തില്‍ ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും സംനിത ലാബ് സ്ഥാപകനും ടി.സി.എസ് സീനിയര്‍ സയന്റിസ്റ്റുമായ റോബിന്‍ ടോമി വിശദീകരിച്ചു. കാഴ്ചപരിമിതരായ വ്യക്തികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ഇതിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഒരു എന്‍ജിനീയറിങ് പ്രോജക്റ്റ് എന്നതിലുപരി, സഹജീവികളോടുള്ള സഹാനുഭൂതിയും ആദരവുമാണ് ഈ നിര്‍മ്മിതിയുടെ അടിസ്ഥാനമെന്ന് ജ്യോതി എന്‍ജിനീയറിങ് കോളേജ് അക്കാദമിക് ഡയറക്ടര്‍ റവ. ഫാ. ഡോ. ജോസ് കണ്ണമ്പുഴ തന്റെ ആശംസ പ്രസംഗത്തില്‍ വ്യക്തമാക്കി.

ചടങ്ങില്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് എക്‌സിക്യൂട്ടീവ് മാനേജര്‍ റവ. ഫാ. ഡേവിഡ് നെറ്റിക്കാടന്‍ നന്ദി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. പി. സോജന്‍ ലാല്‍, ദര്‍ശന സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍, രജിസ്ട്രാര്‍ ഡോ. വി.എം സേവ്യര്‍, ബസിലിക്ക ട്രസ്റ്റി ജോയ് ജോസഫ് ആലൂര്‍, പുനര്‍ജീവ സി.ഡി.ഒ രശ്മി രവീന്ദ്രനാഥന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ജിനേഷ് കെ.ജെ, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷൈനി എം.ഐ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിശുദ്ധ വാരം ആരംഭിക്കുന്ന വേളയില്‍, ഭിന്നശേഷിക്കാര്‍ക്ക് കൂടി ആരാധനാലയങ്ങള്‍ ഒരുപോലെ പ്രാപ്യമാക്കുക എന്ന വലിയ സന്ദേശമാണ് തൃശൂര്‍ പുത്തന്‍പള്ളിയിലൂടെ ലോകത്തിന് മുന്നിലെത്തുന്നത്.